Monday, December 30, 2013

കവിയരങ്ങില്‍ ഞാനും

കവിയരങ്ങില്‍ ഞാനും 

കുറിച്ചിത്താനം കെ. ആര്‍ . നാരായണന്‍ എല്‍ . പി. സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ചു, ഉഴവൂര്‍ സെന്റ്‌. സ്റ്റീഫന്‍സ് കോളേജിലെ NSS ക്യാമ്പില്‍ സംഘടിപ്പിച്ച കവിയരങ്ങില്‍ പങ്കെടുത്ത് എന്റെ കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പ്രശസ്ത കവി ശ്രീ. എസ്. പി. നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ച കവിയരങ്ങില്‍ മറ്റു പതിനൊന്നു കവികള്‍ ഓരോ കവിതകള്‍ അവതരിപ്പിച്ചപ്പോള്‍ എന്റെ നാല് കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. 

                                      - തോമസ്‌ ആനിമൂട്ടില്‍ 











ഒരിക്കല്‍ കൂടി ആ പഴയ വിദ്യാലയത്തിലേക്ക്‌.........


              ഞാന്‍ പഠിച്ചിട്ടുള്ള വിദ്യാലയങ്ങളില്‍ എനിക്കേറെ ആത്മബന്ധമുള്ളതും ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഏറ്റവുമധികം മധുരസ്മരണകള്‍ ഉണര്‍ത്തുന്നതുമായ വിദ്യാലയം എനിക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന കണ്ണൂര്‍ ജില്ലയിലെ എള്ളരിഞ്ഞി എ. എല്‍ പി. സ്കൂളാണ്. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ആ പഴയ വിദ്യാലയത്തില്‍ ചെല്ലാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ ഭാര്യയും എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ ജൂനിയര്‍ ആയി പഠിച്ച വേണുഗോപാലാണ് ഇപ്പോള്‍ ആ സ്കൂളിന്‍റെ പ്രഥമാധ്യാപകന്‍. അവിടുത്തെ കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. എന്റെ അവിസ്മരണീയവും വളരെ രസകരവുമായ നിരവധി അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കുവാനും മലയാളം മീഡിയം വിദ്യാലയങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന എന്റെ കവിത അവതരിപ്പിക്കുവാനും കഴിഞ്ഞു. ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രഭാകരന്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചതിനു ശേഷം കുട്ടികളോടൊപ്പം ഗ്രൂപ്പ്‌ ഫോട്ടോയുമെടുത്തു ഞങ്ങള്‍ നേരെ പോയത് പ്രഭാകരന്‍ മാഷിന്റെ വീട്ടിലേക്കാണ്. അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. പഴയ ഒരു ശിഷ്യന്‍ വീട്ടില്‍ കാത്തിരിക്കുകയാണെന്ന് ഞാന്‍ തന്നെ ഫോണില്‍ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ എന്‍റെ പേര് ചോദിച്ചു. പേര് പറയില്ല, നേരില്‍ കാണുമ്പോള്‍ തിരിച്ചറിയാനാകുമോയെന്നു നോക്കട്ടെയെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് സമ്മതിച്ചു. അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചെത്തിയ അദ്ദേഹം മുറ്റത്തെത്തി ഒരു നിമിഷം എന്നെ നോക്കിനിന്നു. പിന്നെ ഒറ്റ ചോദ്യം: "ആനിമൂട്ടില്‍ തോമസ്‌ അല്ലേ, നീ?" സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയി ആ നിമിഷം. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലന വേദികളിലും മറ്റു നിരവധി വേദികളിലും എന്റെ മാതൃകാധ്യാപകനായി ഞാന്‍ പരിചയപ്പെടുത്തിയിട്ടുള്ള പ്രഭാകരന്‍ മാഷിനു എന്നോടും എനിക്ക് അദ്ദേഹത്തോടുമുള്ള അടുപ്പവും ബന്ധവും എത്രമാത്രമാണെന്ന് മുപ്പത്തിയഞ്ചു വര്‍ഷത്തിനു ശേഷം കഴിഞ്ഞയാഴ്ച കണ്ടുമുട്ടിയ അനുഭവത്തിലൂടെ എനിക്ക് ബോധ്യപ്പെട്ടു. അതുപോലൊരധ്യാപകനാകാന്‍ എനിക്ക് എന്നെങ്കിലും കഴിയുമോ ആവോ?











Saturday, September 14, 2013

ഓണം 2013

ഓണം 2013

പൊന്നിന്‍ ചിങ്ങമാസത്തില്‍ മാവേലി‍ത്തമ്പുരാനെ വരവേല്‍ക്കാന്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ ഒരുങ്ങുമ്പോള്‍ ഇരവിമംഗലം സെന്റ് ജോസഫ് എല്‍ . പി. സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നുചേര്‍ന്ന് ഓണം ആഘോഷിച്ചു. ഓണപ്പൂക്കളമിടല്‍ , വിവിധ മല്‍സരങ്ങള്‍ , ഓണസദ്യ തുടങ്ങിയ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്.








 
























Wednesday, September 4, 2013

നിറഭേദങ്ങള്‍


നിറഭേദങ്ങള്‍



കമ്പ്യുട്ടറിന്‍ വലയ്ക്കുള്ളില്‍
അജ്ഞാതസൗഹൃദം തേടി
വീങ്ങിയ കണ്‍പോളകള്‍ക്കുള്ളില്‍ തീക്ഷ്ണമായ്‌
പരതിനടക്കും മിഴിദ്വയങ്ങള്‍
പൂപോല്‍ വിടര്‍ന്നു; പിന്നൊരുവേള നിശ്ചലം
നിറയുന്നു ജലബാഷ്പമുള്ളില്‍

സ്ക്രീനില്‍ തെളിഞ്ഞ മുഖമുള്ളില്‍ പകര്‍ത്തി ഞാന്‍
ബലമായടച്ചെന്‍റെ മിഴികള്‍
പ്രിയനാം ഗുരുസ്മരണയിലലിയാന്‍ കൊതിക്കുമൊരു
മനസ്സിന്നശാന്തത കിനിയും
ഉള്‍ത്താപമോടെ നമിക്കുന്നു ശിരസ്സു ഞാന്‍
പുണ്യദേഹത്തിന്നു ശ്രദ്ധാഞ്ജലി.

സുന്ദര ഹരിതാഭ വയലേലകള്‍
മന്ദമാരുതന്‍ തഴുകുന്ന ഗ്രാമഭംഗി
ഞാറ്റുവേലപ്പാട്ടു താളത്തിലീണത്തി-
ലേറ്റുപാടാനൊരു വിദ്യാലയം – ഞാന്‍
ഹരിശ്രീ കുറിച്ചാത്മവിദ്യാലയം.

ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും
തെറ്റുമ്പൊഴും മുഖം വാടുമ്പൊഴും
മുറ്റത്തെയാല്‍മരവള്ളിയില്‍ തൂങ്ങി ഞാന്‍
ഊയലാടുമ്പോള്‍ , കളിക്കുമ്പൊഴും
നെല്ലിമരത്തിന്‍റെ ചില്ലയില്‍ കേറി
തല്ലിപ്പറിച്ചു കാവീഴ്ത്തുമ്പൊഴും  
മന്ദസ്മിതത്തോടെ കരുതലായ്‌ കാവലായ്‌
സേതുമാഷുണ്ടാകുമെന്‍റെ ചാരെ.

പുസ്തകക്കെട്ടുമായോടിവന്നീടവേ
വിദ്യാലയപ്പടിവാതിലില്‍ ഞാന്‍
കാല്‍ തട്ടിവീണെന്‍റെ ചോറ്റുപാത്രം
ശൂന്യമായെങ്കിലുമുച്ചനേരം
വയറിന്നു സുഖമില്ലെന്നോതിപ്പൊതിച്ചോറു
മാഷു തന്നപ്പൊഴും മന്ദസ്മിതം.

ഗുണനക്രിയാഭാരമേറ്റിത്തളര്‍ന്നു ഞാന്‍
തലചുറ്റി വീഴവേയന്നൊരു നാള്‍
സുഖിയനും ചായയും വാങ്ങിച്ചു തന്നെന്‍റെ
ഗുരുനാഥനില്‍ കണ്ടു മന്ദസ്മിതം.

മാഷിന്നു കല്യാണമായി –
മാഷിന്‍റെ കല്യാണമാണെന്നു കുട്ടിക-
ളാരുമറിഞ്ഞതേയില്ലെങ്കിലും
“പ്രാര്‍ത്ഥിക്കണം, നാളെയെന്‍റെ കല്യാണ”മെ-
ന്നെന്നോടു മാത്രം പറഞ്ഞതെന്തേ?

പുത്തനുടുപ്പും ചെരിപ്പും ധരിച്ചെത്തി
കല്യാണശേഷം വധൂവരന്മാര്‍
ഓഫീസ്മുറിക്കുള്ളിലധ്യാപകര്‍ കൊച്ചു
ഹാസ്യരസങ്ങള്‍ വിളമ്പിനില്‍ക്കെ
ജന്നലിന്‍ ചാരെ ഞാനൊരുനോക്കു കാണുവാന്‍
ആശിച്ചു ചുറ്റിത്തിരിഞ്ഞു നില്‍ക്കെ
മാഷുവന്നെന്നെയാ മെയ്യോടു ചേര്‍ത്താ-
പ്പുതുപ്പെണ്ണിനോടെന്‍റെ കാര്യമോതി:
“മിടുമിടുക്കന്‍, കാര്യവിവരമുള്ളോന്‍,
വിനയാന്വിതന്‍, എനിക്കേറെയിഷ്ടം”.

പിഞ്ചുമനസ്സുകള്‍ക്കെന്നുമുയര്‍ച്ചയ്ക്കു
ശക്തി നല്‍കും വാക്കു കേട്ടില്ല ഞാന്‍
ചുറ്റിലുമെത്തും കളിക്കൂട്ടുകാരുടെ
കളിചിരിയാരവം കേട്ടില്ല ഞാന്‍
മാഷിന്‍റെ കുശലങ്ങള്‍ കേട്ടില്ല ഞാന്‍ - പുതു-
പ്പെണ്ണു ചോദിച്ചതും കേട്ടില്ല ഞാന്‍.

ചന്ദനക്കുറിയും അതിന്‍ വര്‍ണ സാരിയും
ആലിലത്താലിയും പൊന്മാലയും
പൊന്‍വളക്കൈകളും പാദസരങ്ങളും
എന്‍ കണ്ണിനാനന്ദമേകിയില്ല.

കണ്ണിമയ്ക്കാതെ ഞാന്‍ മാറി മാറി
നോക്കിയാ രണ്ടു മുഖങ്ങളേയും.
പാടുപെട്ടുള്ളില്‍ത്തടഞ്ഞ വിചാരങ്ങള്‍
അതിരാകും അധരം വിട്ടൂര്‍ന്നുപോയി.
“മാഷെത്ര സുന്ദരന്‍, ഭാര്യ കറുത്തവള്‍
കഷ്ടം! മറ്റാരെയും കിട്ടിയില്ലേ?”
എട്ടുവയസ്സുകാരന്‍റെയാ  വാക്കുകള്‍
കൂട്ടുകാരൊന്നായതേറ്റു ചൊല്ലി:
“മാഷെത്ര സുന്ദരന്‍, ഭാര്യ കറുത്തവള്‍
കഷ്ടം! മറ്റാരെയും കിട്ടിയില്ലേ?”

മണി മുഴങ്ങി, ഞങ്ങള്‍ ക്ലാസ്സിലേക്കോടാ-
നൊരുങ്ങവേ ഞാനൊന്നു പാളിനോക്കി.
നിറയുമാമിഴികളും വിറയാര്‍ന്നൊരധരവും
ഇടിമിന്നലായെന്‍റെ  നെഞ്ചിനുള്ളില്‍ .

വാക്കിന്‍റെ മൂര്‍ച്ചയുമതേല്‍പ്പിച്ച മുറിവിന്‍റെ
ആഴവും ഞാനന്നറിഞ്ഞതില്ല.
ബാഹ്യ വര്‍ണങ്ങളല്ലുള്ളിന്‍ വെളുപ്പാണു
സൗന്ദര്യമെന്നുമറിഞ്ഞതില്ല.

ഒന്നെനിക്കറിയാം അന്നുമിന്നും –
മാഷിനെയാണെനിക്കേറെയിഷ്ടം.
ഒന്നെനിക്കറിയാം അന്നുമിന്നും – സേതു
മാഷിനെയാണെനിക്കേറെയിഷ്ടം.


            - തോമസ് ആനിമൂട്ടില്‍ 


Friday, August 30, 2013

DRAWINGS BY ASHLY MATHEW

മൂന്നാം ക്ലാസിലെ ആഷ്‌ലി മാത്യു വരച്ച ചിത്രങ്ങള്‍


                         


       

                   

    




LinkWithin

Related Posts Plugin for WordPress, Blogger...